Saturday, December 14, 2019

നമ്മുടെ ലോകം നമ്മൾ നിർമ്മിക്കുന്നതാണ്.

ഒൻപതുവർഷത്തെ എൻ്റെ കളിപ്പാട്ടനിർമ്മാണകളരികളിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് ഇതാണ്. നമ്മുടെ ലോകം നമ്മൾ നിർമ്മിക്കുന്നതാണ്. ഹിംസാത്മകപരിഹാരങ്ങൾ പ്രശ്നങ്ങൾ വഷളാക്കുന്നു. അഹിംസയുടെ പരിഹാരങ്ങളാവും ശാശ്വതം. ഉദാഹരണത്തിന് കൊതുകിനെ കൊന്നുകൊണ്ട് കൊതുകുപ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നത് ഹിംസ, കൊതുക് വരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നത് അഹിംസ. (കൊതുക് ഒരു പ്രശ്നമല്ലാതിരിക്കുന്ന മൂന്നാമത്തെ വഴി വേണ്ടവർക്ക് വേണ്ടിയല്ല ഈ കുറിപ്പ്). ഇതുപോലെതന്നെ നായയും തീവ്രവാദിയും എല്ലാം. യഥാർത്ഥത്തിൽ പ്രശ്നം എങ്ങനെ ഉണ്ടാവുന്നു എന്നറിയാതെ ശാശ്വതപരിഹാരം സാധ്യമല്ല.

രണ്ടുതരം വികസനങ്ങൾ 

വികസനം രണ്ടുദിശയിലാണ്- ഒന്ന് സമാധാനത്തിലേക്ക്, രണ്ട് യുദ്ധത്തിലേക്ക്. (ഹിംസയിൽനിന്ന് അഹിംസയിലേക്കും അഹിംസയിൽനിന്നും ഹിംസയിലേക്കും.) ഇന്നത്തെ മുഖ്യധാരാവികസനം ഈ രണ്ടാമത്തെദിശയിലാണെന്ന് എടുത്തുപറയേണ്ടല്ലോ. തിരക്കുപിടിച്ച മനുഷ്യർ ചിന്തിക്കാനിടയില്ലാതെ അങ്ങനെ ഓടി ഒടുങ്ങുമ്പോൾ കുട്ടികളുടെ ചോദ്യങ്ങൾ ബാക്കിയാവുന്നു. ഇങ്ങനെയാണോ ജീവിക്കേണ്ടത്? നമുക്ക് രക്ഷപ്പെടാൻ ഒരുവഴിയുമില്ലേ? ആ ചോദ്യങ്ങൾക്കുത്തരമാണിത്. ഹിംസയിൽ നിന്ന് അഹിംസയിലേക്കുള്ള യാത്രയാണ് വികസനം എന്ന് ഞാൻ കരുതുന്നു. ആ ദിശയിൽ നമ്മൾ ഓരോരുത്തരും കണ്ടെത്തേണ്ട ഉത്തരങ്ങളുടെ ആകെത്തുകയാണ് ജീവിതമെങ്കിലും ഞാൻ കാണുന്ന ചിലഉത്തരങ്ങൾ ഇവിടെ പങ്കുവെക്കുന്നു. ഒറ്റ മരം കാടല്ല എന്നറിയുന്നവരെല്ലാം കൂട്ടായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടസമയം അതിക്രമിച്ചിരിക്കുന്നു.

തെറ്റായ പരിഹാരങ്ങൾ അഥവാ ശരിയുടെ മുഖംമൂടികൾ 

എനിക്കുതോന്നുന്നത് ഇന്ന് സമൂഹത്തിൽ, പ്രത്യേകിച്ച് മലയാളിസമൂഹത്തിൽ പ്രശ്നങ്ങളേക്കാൾ പ്രശ്നം  തെറ്റായ പരിഹാരങ്ങളാണെന്നാണ്. മതങ്ങൾ ഒരുദാഹരണം. "എങ്ങനെയും ജീവിക്കൂ, അന്ത്യവിധിനാളിൽ അനുഭവിക്കൂ" എന്നുപറയുന്ന പ്രസിദ്ധമായ രണ്ടുമതങ്ങളും "എല്ലാം വിധിയാണ്, സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാൻ പോകുന്നതും നല്ലതിനാണെ"ന്നുകരുതുന്ന ഒരു മതവും നമുക്കുള്ളിടത്തോളം നാം എങ്ങനെ നന്നാവാനാണ്? ഇങ്ങനെ ചിന്തിക്കാത്തവരാണ് രാസകൃഷിയുടെ ദോഷങ്ങൾ മനസ്സിലാക്കി ജൈവകൃഷിയിലേക്ക് തിരിഞ്ഞത്. ഇങ്ങനെ ചിന്തിക്കാത്തവരാണ് ഇവിടെ മാറ്റങ്ങൾ കൊണ്ടുവന്നത്. തെറ്റുകൾ തെറ്റുകളാണെന്നും തിരുത്തണമെന്നും പറഞ്ഞത്, തിരുത്തിയത്. മതങ്ങൾ കഴിഞ്ഞാൽ പിന്നെ "എല്ലാം ശരിയാക്കുന്ന" പാർട്ടിയും അവരുടെ ഇസങ്ങളും. ഇതിലെ ഹിംസ ചിന്തിക്കുന്നവരെ ചിന്തിപ്പിക്കുന്നുണ്ട്. ഫാസിസത്തിനെതിരെ പറയുന്ന പാർട്ടിതന്നെ സ്വയം ഫാസിസ്റ്റാവുന്ന കാഴ്ചക്ക് കേരളം നല്ല ഉദാഹരണമാണ്-പക്ഷെകളെപ്പോലും ഭയക്കുന്ന മുഖ്യമന്ത്രിയും കുട്ടികളെപ്പോലും നല്ലവഴിക്ക് നയിക്കാനറിയാതെ അവരെ മാവോയിസ്റ്റുകളാക്കി നിശ്ശബ്ദരാക്കുന്ന, വികസനത്തിനുവേണ്ടി ഏതറ്റവും പോകുന്ന  ഭരണകൂടഹിംസയുടെ ഭാഗം തന്നെയാണ് ഈ ഇസമെന്നിരിക്കെ "എല്ലാം ശരിയാക്കും" എന്നത് അവരുടെ വായ്ത്താരി മാത്രമായി ചുരുങ്ങുന്നു. പിന്നെ അവശേഷിക്കുന്നത് മുരളി തുമ്മാരുകുടിയുടെ പൗശ്ചാത്യവികസനമാതൃകയാണ്. അതിൽ സാമാന്യജനത്തെ മനസ്സിലാക്കുന്ന ഒരു സമീപനം ഇല്ല എന്ന് ഞാൻ കരുതുന്നു. നാം ഇപ്പോൾ എവിടെയാണ് നിൽക്കുന്നതെന്നറിയാതെ, നിലനിൽപിന്റെ വികസനം കൊണ്ടുവന്നാൽ പോലും അത് ജനം സ്വീകരിക്കില്ല. ഇവിടെ ജനം വിവിധ ജാതി-മത-രാഷ്ട്രീയ വേലിക്കെട്ടുകളാൽ വിഭജിക്കപ്പെട്ടിരിക്കുന്നു. നാൾക്കുനാൾ ആ പിളർപ്പും വെറുപ്പും കൂട്ടുവാൻ ഭരണകൂടം കച്ചകെട്ടിയിരിക്കെ, അവരെ ഒന്നിപ്പിച്ചുവേണം ഉത്തരവാദിത്തബോധമുള്ള രാഷ്ട്രീയക്കാർ മുന്നേറേണ്ടത്, പരിഹാരങ്ങൾ കണ്ടെത്തേണ്ടത്. തെറ്റായ പരിഹാരങ്ങളുടെ, അഥവാ സത്യത്തിന്റെ മുഖംമൂടികൾക്ക് ഏറ്റവും നല്ല ഉദാഹരണം ഗ്രീൻ മെട്രോ" ആവും- പേരിലെ ഗ്രീൻ, നാലുതൂണിലെ തൂങ്ങും പൂവൻതോട്ടം എന്നിവകൊണ്ട് അതുവന്നവഴിയിലെ ഹിംസ മറയ്ക്കാനാവില്ല. മിട്ടായിക്കടലാസ് എന്നറിയപ്പെടുന്ന പ്ലാസ്റ്റിക്ക് കഷണം പോലെയാവും ഇതും. അത്തരം രാഷ്ട്രീയക്കാരെയും വ്യക്തികളെയും പ്രസ്ഥാനങ്ങളെയും തിരിച്ചറിയുകയും പ്രതിരോധിക്കുകയൂം യാഥാർത്ഥസത്യം അന്വേഷിക്കുകയും ചെയ്യുക എന്നതാവും നമുക്ക് മുന്നിലെ വെല്ലുവിളി. നമ്മൾ എങ്ങനെ വളരണം (വികസിക്കണം എന്നല്ല) എന്നുതീരുമാനിക്കേണ്ടത് നമ്മളാണ്.

മരം നടന്നതുപോലെ മലകൾ നടാനാവില്ല.

ആഗോളതാപനം- മരമല്ല, കാടാണ് മറുപടി.

ആദിവാസികളാണ് യാഥാർത്ഥന്യൂനപക്ഷം.

ആദിവാസികളെ പഠിപ്പിക്കാതെ നാം, വികസിച്ചവർ അവരിൽനിന്നും പഠിക്കുകയാണ് വേണ്ടത്- കാട്ടിൽ  മാലിന്യം ഇല്ല.

അക്ഷരങ്ങൾ നുണപറയും, ജീവിതങ്ങൾ ഇല്ല.

ഒരു വായു, ഒരു വെള്ളം, ഒരു മണ്ണ്- എല്ലാവർക്കും.

ആരോഗ്യമാണ് ജന്മാവകാശം, ആശുപത്രിയല്ല.

ഇതൊക്കെ എന്റെ ജീവിതത്തിൽനിന്നും ഞാൻ പഠിച്ച ചില അറിവുകളാണ്. നിങ്ങൾക്ക് ചിന്തിക്കാം, യോജിക്കാം, വിയോജിക്കാം. ഇവിടെ കൊടുത്ത ഓരോ ലിങ്കുകളും കൂടുതൽ മെച്ചപ്പെടുത്താൻ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. നന്ദി.

സമൂഹത്തിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നവരോട്, പ്രത്യേകിച്ച് യുവാക്കളോടും കുട്ടികളോടും എനിക്കുപറയാനുള്ളത് ഇതൊക്കെയാണ്:

വാക്കുകളെമാത്രം വിശ്വസിക്കരുത്. സ്വയം സത്യാന്വേഷിയായിരിക്കുക.

ഇന്നലെയിൽ നിന്ന് പഠിക്കുക, നാളെയെക്കുറിച്ച് സ്വപ്നം കാണുക, ഇന്നിൽ ജീവിക്കുക.

പ്രതീക്ഷ ഉണ്ടായിരിക്കുക, ഒന്നും പ്രതീക്ഷിക്കരുത്, എന്തും പ്രതീക്ഷിക്കണം.

ക്ഷമ, ശ്രദ്ധ, ഉണ്ടായിരിക്കുക. വിനയവും ധൈര്യവും ഉണ്ടായിരിക്കുക.

ശീലങ്ങളെ കരുതിയിരിക്കുക. (ഭാഷയും എഴുത്തും പോലും).

അവസരത്തിനൊത്ത് ഉയരുകയും താഴുകയും ചെയ്യുക. ഉയർന്നതും വെളുത്തതും നല്ലതാണെന്ന ബോധം കാലങ്ങളായി വന്നുചേർന്നതാണ്. അത് മറികടക്കുക.

എല്ലാം എപ്പോഴും നല്ലതല്ല എന്നും ശരിയും തെറ്റും ആപേക്ഷികമാണെന്നും മറക്കാതിരിക്കുക. സൈക്കിൾ പ്രകൃതിസൗഹൃദമാണെന്നുകരുതുമ്പോൾതന്നെ അതിലും നല്ലതാണ് കാൽനടയാത്ര എന്നത് മറക്കാതിരിക്കുക.

സോഷ്യലിസം എന്നത് എല്ലാം ഒരുപോലെ ആക്കുന്നതല്ല. അത് പ്രകൃതിക്ക് വിരുദ്ധമായിരിക്കും. ഓരോരുത്തർക്കും ആവശ്യമുള്ളത് കിട്ടുന്ന ലോകമായിരിക്കും നല്ലത്. ആവശ്യങ്ങൾ വ്യത്യസ്‍തമായിരിക്കും. വൈവിധ്യമാണ് ജീവൻ.

വെളിച്ചം, വൃത്തി, നന്മ ഇവയൊക്കെ യഥാർത്ഥത്തിൽ എന്താണെന്നറിഞ്ഞിരിക്കുക. വെളിച്ചവും ഇരുട്ടും തമ്മിലുള്ള ബാലൻസാണ് സത്യം അഥവാ ആരോഗ്യം എന്നറിയുക. പോസിറ്റീവ് ഉണ്ടെങ്കിൽ നെഗറ്റീവും ഉണ്ടാവും. സംഖ്യകളുടെ ആകെത്തുക എപ്പോഴും പൂജ്യം. മണ്ണ് വൃത്തികേടാണെങ്കിൽ അവിടെ മാർബിൾ ഇടുന്നത് നമ്മുടെവഴി, അവിടെ പച്ചവിരിക്കുന്നത് പ്രകൃതിയുടെവഴി.

നമ്മുടെ സമൂഹം പലപ്പോഴും പുരുഷകേന്ദ്രീകൃതമാണ്. അവനുവേണ്ടി നിർമ്മിക്കപ്പെട്ട വേദാന്തങ്ങളാണ് പലതും. അതിൽ അവൾക്ക് ഇടം നൽകാൻ മനപൂർവം ശ്രമിക്കേണ്ടിയിരിക്കുന്നു.

സ്വയം തിരുത്താൻ ഇപ്പോഴും തയ്യാറായിരിക്കുക.

അധികമായാൽ അമൃതും വിഷം.

എല്ലാ സത്യവും എല്ലാവരോടും എപ്പോഴും പറയരുത്. എല്ലാവർക്കും നമ്മുടെ ഭാഷ അറിയണമെന്നില്ല എന്ന് പ്രത്യേകം ഓർക്കുക.

അറിവ് ഭാരമാവരുത്. അറിവുണ്ടായാൽ പോരാ, തിരിച്ചറിവുകളുണ്ടാവണം. അറിവ് ദഹിച്ച് നമ്മുടെ ഭാഗമായാൽ മാത്രമേ ഉപകാരപ്പെടൂ. (നീന്തൽ അറിയാത്ത പണ്ഡിതന്റെ കഥ ഓർക്കുക).

വേണ്ടത്, വേണ്ടപ്പോൾ, വേണ്ടപോലെ ചെയ്യുക.

ഇപ്പോൾ വേണ്ടത് ഇപ്പോൾ ചെയ്യുക. വിശക്കുന്നവരോട് വേദമോതരുത്.

ലക്ഷ്യം ഉണ്ടെങ്കിൽ ഒരു ദീർഘകാല പ്ലാനും ഒരു ഹ്രസ്വകാലപ്ലാനും ഉണ്ടാവുക.

ലക്ഷ്യത്തോടൊപ്പം പ്രധാനം മാർഗവും.

നന്ദി ഉണ്ടായിരിക്കുക.

ഉയരങ്ങളിലെത്താനും വെളിച്ചമേ നയിക്കാനും ഒക്കെപറയുന്ന പ്രാർത്ഥനകൾ കരുതിയിരിക്കുക. ഒരു ഉയരത്തിന് ഒരു താഴ്ചയുണ്ട്. അത് പ്രകൃതിനിയമമാണ്. താഴ്ച ഒട്ടും മോശമല്ലതാനും. വെളിച്ചത്തിനോടുള്ള അമിതഭ്രമം തന്നെയാണ് ഈ ലോകം നശിപ്പിക്കുന്നതിൽ പ്രധാനവില്ലൻ എന്നുകരുതുന്നു- കാരണം സത്യം ഇരുളും വെളിച്ചവും തമ്മിലുള്ള സന്തുലനമാണ്. ഇരുളിനെ അങ്ങനെതന്നെ അംഗീകരിക്കാനും സ്നേഹിക്കാനും കഴിയാത്തതാണ്, കറുപ്പിനെ മോശം നിറമായി ചിത്രീകരിച്ചത്. വാസ്തവത്തിൽ വെളുപ്പ്, വെള്ളത്തിന്റെ നിറം- അഥവാ എല്ലാ നിറങ്ങളെയും ഒരുപോലെ ഉൾക്കൊള്ളുന്ന നിറമില്ലായ്മ-ആണ്. അതിനെ പാൽനിറമായി കരുതുന്നത്, പറയുന്നത് തെറ്റാണ്.

സ്വയത്തിന് അമിതപ്രാധാന്യം നൽകരുത് എന്നുപറയുന്നതുപോലെതന്നെ സ്വയത്തെ മറക്കാതിരിക്കുകയും ചെയ്യുക.


ചില അഭിപ്രായങ്ങൾ:

യോഗ: ഞാൻ മനസ്സിലാക്കുന്നത് ഒരു മനുഷ്യനെ സംബന്ധിച്ച് നമ്മൾ നമ്മുടെ സമയം-ജീവിതവും- എങ്ങനെ ചെലവഴിക്കുന്നു എന്നതാണ് പ്രധാനം എന്നാണ്. അതായത് കർമ്മയോഗം. നമ്മൾ ഇന്നത്തെ യോഗയൊക്കെ ചെയ്തിട്ട് നാടും നമ്മളെത്തന്നെയും നശിപ്പിക്കുന്ന പണിയെടുക്കുകയാണെങ്കിൽ അത് നല്ലതല്ല. മോദിയോഗ ഒരുദാഹരണം. ഇന്നിൽ ജീവിക്കാനുള്ള ടെക്നിക്കുകളെക്കുറിച്ചും എനിക്ക് പറയാനുള്ളത് സമാനമാണ്- നമ്മൾ എത്രത്തോളം സത്യത്തിൽനിന്ന് അകലുന്നുവോ അത്രത്തോളം നാം ഇന്നിൽ ജീവിക്കുന്നതിൽനിന്നും അകലുന്നു. കുട്ടികളാണ് ഇന്നിൽ ജീവിക്കുന്നതിൽ എന്റെ ഗുരുക്കൾ. നാമോ അവരെ പഠിപ്പിച്ച് പഠിപ്പിച്ച് ഇന്നിൽനിന്നും അകറ്റുന്നു, മായാലോകങ്ങളിൽ തളക്കുന്നു. അവർ വളരുമ്പോൾ ഈ മാതാപിതാക്കളെ തള്ളുമെങ്കിൽ അത് അവരുടെ കുറ്റമല്ല.

പണം, സാങ്കേതികവിദ്യ- പണത്തിന് ഗുണവും ദോഷവുമുണ്ട്. പണം പുതിയകാലത്തെ ജാതിയെ നിശ്‌ചയിക്കുന്നു- ഒരുപരിധിവരെയെങ്കിലും. അവ നമ്മെ ഭരിക്കാൻ അനുവദിക്കരുത്, നമുക്ക് അവയുടെ മുകളിൽ നിയന്ത്രണമുള്ളിടത്തോളം ശരി.

മതങ്ങൾ:

ഇസ്ളാം- മാനവികതയുടെ കാര്യത്തിൽ, ജാതി ഇല്ലായ്മയുടെ കാര്യത്തിൽ ഇസ്ളാം മുന്നിലാണ് എന്നാണെന്റെ വിലയിരുത്തൽ എങ്കിലും അന്ത്യപ്രവാചകനിലുള്ള അന്ധവിശ്വാസത്താലോ വ്യാഖ്യാനങ്ങളുടെ കഴിവുകേടിനാലോ പല മനസ്സുകളും അടഞ്ഞുപോകുന്നത് നല്ലതല്ല എന്നുകരുതുന്നു. പുരുഷാധിപത്യവ്യാഖ്യാനങ്ങളാണ് ഖുർആനിലുള്ളത് എന്നുകരുതുന്നു.

കൃസ്ത്യൻ- പറയുന്നതൊന്ന്, പ്രവർത്തിക്കുന്നത് വേറൊന്ന് എന്ന ലൈനിന്റെ ഒന്നാംതരം ഉദാഹരണമായാണ് ഞാൻ കൃസ്തുമതത്തെ കാണുന്നത്. നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക എന്ന് എല്ലാ മതിലിലും എഴുതിവെക്കുന്നവർ എന്താണ് ചെയ്യുന്നതെന്ന് നമുക്കെല്ലാം അറിയാം. കൃസ്തുവിനെ ഒരു രക്തസാക്ഷിയായി കാണുന്ന ഞാൻ വിചാരിക്കുന്നത് ആ രക്തസാക്ഷിയെ വിറ്റ് കാശാക്കുന്നവരാണത് നിയന്ത്രിക്കുന്നത് എന്നാണ്.

ഹിന്ദു- ബ്രാഹ്മിണിസത്തിലും ചാതുർ വർണ്ണ്യത്തിലും അധിഷ്ഠിതമായ ഒരു മതത്തെയാണ് ഹിന്ദുമതം എന്നുപറയുന്നതെങ്കിൽ അതൊന്നും ജന്മം കൊണ്ട് സിദ്ധിക്കുന്നതല്ല എന്ന് ഞാൻ കരുതുന്നു. നീചജാതി എന്നുകരുതുന്ന ആദിവാസികളും അവർണ്ണരുമാണ് പ്രകൃതിക്ക് ഇണങ്ങി ജീവിക്കുന്നത് എന്നും അവരുടെ ജീവിതങ്ങളാണ് ഭാവിപ്രതീക്ഷ എന്നും കരുതുന്നു. എന്നാൽ ഉടുതുണിപോലുമില്ലാതെ, ഒന്നും സ്വന്തമാക്കിവെക്കാത്ത, വേവിക്കാത്ത ആഹാരം(പ്രകൃതി നൽകുന്നത്) കഴിക്കുന്ന, അഹിംസയിൽ അധിഷ്ഠിതമായ  ഒരു കൂട്ടുജീവിതമാവും ഏറ്റവും നല്ലത് എന്നും കരുതുന്നു. ബുദ്ധ-ജൈന-സിദ്ധ-സിക്ക്-മറ്റ് ജീവിതങ്ങളെല്ലാം അറിയാനും മനസ്സിലാക്കാനും അവരവർക്ക് യോജിച്ചത് തെരഞ്ഞെടുക്കാനും ഒരു വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ടാവണം എന്നുകരുതുന്നു.

വർഗീയത, ബീഫ്, മാംസാഹാരം- ഇപ്പോഴത്തെ കോർപ്പറേറ്റ് ഹിന്ദുത്വം പ്രചരിപ്പിക്കുന്നപോലെ വെജിറ്റേറിയൻ ആയിരുന്നില്ല ശ്രീരാമൻ പോലും. ഞാനിത് വായിച്ചത് സ്വാമി വിവേകാനന്ദൻ്റെ തൂലികയിൽ നിന്നാണ്. 'കിഴക്കും പടിഞ്ഞാറാം എന്ന പുസ്തകത്തിൽ അദ്ദേഹം വാല്മീകിരാമായണം ഉദ്ധരിച്ചുകൊണ്ടാണ് ഇത് പറയുന്നത്. ഇനി പശു ഇറച്ചിയുടെ കാര്യം പറഞ്ഞാൽ അതിഥിയെ സൽക്കരിച്ചിരുന്നതുപോലെയും കാള/പശു വിനെ അറുത്തായിരുന്നത്രേ. അഹിംസ എന്ന ആശയം കൊണ്ടുവന്നതിൽ ബുദ്ധനെ പഴിചാരാനും അദ്ദേഹം മറക്കുന്നില്ല. ഞാൻ വ്യക്തിപരമായി വേവിച്ച ആഹാരം തന്നെ ഹിംസയാണെന്നുകരുതുകയും ഹിംസയിൽനിന്ന് അഹിംസയിലേക്കുള്ള യാത്രയാണ് വികസനം എന്ന് വിശ്വസിക്കുകയും ചെയ്യുന്നു.

ഹിന്ദ് സ്വരാജ് എഴുതിയ ഗാന്ധിയെ വെടിവെച്ചുകൊന്നവരാണ് ഹിന്ദുവിന്റെ പേരിൽ ഭരിക്കുന്നത് എന്നറിഞ്ഞിരിക്കുക. അബ്ദുൾകലാമിനെയും ഗാന്ധിയെയും ഒരുപോലെ പിന്തുടരാനാവില്ല എന്നറിയുക, കാരണം ഒന്ന് യുദ്ധത്തിലേക്കും മറ്റൊന്ന് ശാന്തിയിലേക്കും നയിക്കുന്ന ചൂണ്ടുപലകകളാണ്. എന്നാൽ മലപ്പുറത്ത് പഞ്ചായത്ത്‌തലങ്ങളിൽ സർക്കാർജോലിചെയ്ത അനുഭവം വെച്ച് ഞാൻ പറയാം, ഇവിടെ ന്യൂനപക്ഷപ്രീണനം ഉണ്ട്. അർഹതയില്ലാത്തവർക്ക് ആനുകൂല്യങ്ങൾ കിട്ടുന്ന അവസ്ഥ വർഗീയതയ്ക്ക് വഴിയൊരുക്കും.

ബാബരി മസ്ജിദ് - ഇപ്പോഴത്തെ കോടതിവിധി ന്യായമല്ല എന്നുകരുതുന്നു. തർക്കമുള്ളസ്ഥലങ്ങളിൽ തീർപ്പുകല്പിക്കുവാൻ ഞാൻ നോക്കീട്ട് ഒരു വഴിയുണ്ട്- ഏറ്റവും പിന്നോട്ട് നോക്കിയാൽ അവിടെ കാടാവാനേ വഴിയുള്ളു. അപ്പോ വീണ്ടും കാടാക്കിമാറ്റുക. എല്ലാവർക്കും ഒരുപോലെ ഉപയോഗം.

എന്തൊക്കെ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും മതങ്ങൾ തമ്മിൽ സ്വാതന്ത്രചർച്ചകൾ സാധ്യമാവണമെന്നും സമൂഹത്തിൽ അവ അടിച്ചേൽപ്പിക്കപ്പെടാതെ സ്വയം തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം ഓരോരുത്തർക്കും വേണമെന്നും കരുതുന്നു, പ്രത്യേകിച്ചും കുട്ടികൾക്ക്. എതിർശബ്ദങ്ങളെ തീവ്രവാദികളോ മാവോയിസ്റ്റുകളോ ആക്കി കൊന്നൊടുക്കാമെന്നോ നിശ്ശബ്ദരാക്കാമെന്നോ അത് ബാക്കിയുള്ളവരുടെ സമാധാനജീവിതത്തിലേക്ക് നയിക്കുമെന്നോ ഞാൻ കരുതുന്നില്ല.

കമ്യൂണിസം- തൊഴിലാളിവർഗ്ഗസർവ്വാധിപത്യമാണ് അതിൻ്റെ അടിത്തറയായി ഞാൻ മനസ്സിലാക്കുന്നത്. (തെറ്റാണെങ്കിൽ ക്ഷമിക്കുക). എങ്കിൽ, ആ തൊഴിലിനുവേണ്ടിയുള്ള ഓട്ടമാണ് ലോകം നശിപ്പിക്കുന്നത് എന്നുകരുതുന്നു. ഇപ്പോൾ നടക്കുന്നതുപോലെ ആദ്യം പ്രശ്നമുണ്ടാക്കുക, പിന്നെ അത് പരിഹരിക്കുക എന്നതാവും കൂടുതൽ തൊഴിൽ സൃഷ്ടിക്കുക. സ്വർഗ്ഗം നരകമാക്കാൻ ഈ ഒരു സമീപനം ധാരാളം. എല്ലാം നല്ലതായ സ്വർഗ്ഗത്തിൽ ഒന്നും ചെയ്യാതിരിക്കാനാവും മനുഷ്യൻ ശ്രമിക്കേണ്ടത്. മറ്റുജീവികളുടെ പ്രവർത്തനം തടസ്സപ്പെടുത്താതിരിക്കാൻ നാം പ്രത്യേകപഠനം നടത്തേണ്ടതുണ്ട്. ഒരുദാഹരണം പറഞ്ഞാൽ കാടാണ് ഏറ്റവും ആരോഗ്യമുള്ള ഒരു എക്കോ സിസ്റ്റം. അവിടെ സ്വാഭാവികമായി(മനുഷ്യ ഇടപെടലുകളില്ലാതെ) വളരുന്ന ചെടികൾക്കാണ് ഏറ്റവും കരുത്തും അതിജീവനശേഷിയും. വിനോബാ ഭാവിയുടെ ഋഷികൃഷിയാണ് ഇന്ന് ഏറ്റവും നല്ലതെന്നുകരുതുന്ന ജൈവകൃഷിയേക്കാൾ നല്ലത് എന്നുചുരുക്കം. നമുക്കുവേണ്ടത് നാം ഉൽപ്പാദിപ്പിക്കുക എന്ന ആശയത്തിനേക്കാൾ സമൂഹത്തിനുവേണ്ടത് കൂട്ടായി ചെയ്യുക എന്ന ആശയം കൂടുതൽ നല്ലതാണ്. ഒറ്റവൈക്കോൽ വിപ്ലവം എന്ന പുസ്തകത്തിൽ മസനോബു ഫുക്കുവോക്ക പറയുന്നു , കൃഷിക്കാരുടെ ചുണ്ടിലെ പാട്ടില്ലാതെ എന്തുകൃഷി! തിരക്കിനെ സൂക്ഷിക്കുക, അത് നമ്മുടെ മനുഷ്യത്വം ഇല്ലാതാക്കും.

ഇപ്പോഴത്തെ രണ്ട് ഐക്കണുകൾ- മുരളി തുമ്മാരുകുടിയും മൈത്രേയനും.

പ്രളയസമയത്ത് അത് മുൻകൂട്ടി പ്രവചിച്ച മുരളിതുമ്മാരുകുടിയേ ഒരു പ്രാവാചകസ്ഥാനത്ത് കാണുന്നവരേറെയുണ്ട്. എന്നാൽ അദ്ദേഹവുമായി എനിക്കുള്ള അഭിപ്രായവ്യത്യാസം ഇതാണ്: ആൾ പാശ്ചാത്യദേശത്ത് കണ്ണും നട്ടിരിക്കുന്ന, ആ വികസനമാതൃക പിന്തുടരുന്ന ഒരാളാണ്. എന്നാൽ ഈ മണ്ണും ഇവിടുത്തെ സാധാരണമനുഷ്യരും - ഞാനെഴുതുന്നത് മനസ്സിലാവുന്ന മധ്യ-ഉപരിവർഗ്ഗമല്ലാത്തവർ- എങ്ങനെ വികസിക്കണമെന്ന് തീരുമാനിക്കേണ്ടത് അവരാണെന്ന് ഞാൻ കരുതുന്നു. അപരിഷ്‌കൃതരെന്ന് നമ്മൾ കരുതുന്ന ആദിവാസികളിലാണ് നാളെ, ഈ മണ്ണിൽ ജീവിക്കാനുള്ള അറിവുള്ളതെന്ന് ഞാൻ കരുതുന്നു. അതിനെ അറിവില്ലായ്മയെന്ന് നാം വിളിച്ചാലും.

മൈത്രേയന്റെ പുസ്തകം- മനുഷ്യരറിയാൻ- ഞാൻ വായിച്ചിട്ടില്ല. അദ്ദേഹത്തിൻ്റെ അഭിമുഖങ്ങൾ കണ്ടിട്ടുമില്ല. എന്നാൽ ആളെ നേരിട്ടറിയാം, ഒരു പരിധിവരെ. അതുവച്ച് പറയാം, അദ്ദേഹം ഒരുതലമുറയെ- അതോ കണ്ടുമുട്ടുന്ന ഏതൊരാളേയുമോ- അരാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്ന ഒരാളാണ്. ജനിച്ചത് സുഖത്തിന്റെ നടുവിലാണെങ്കിൽ മരിക്കുന്നതും അങ്ങിനെത്തന്നെയാവും തുടങ്ങിയ വിഡ്ഢിത്തങ്ങൾ എഴുന്നെള്ളിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ സ്വന്തം അനുഭവം അങ്ങനെതന്നെ ആണെന്നിരുന്നാലും അത് പൊതുസമൂഹത്തിനുയോജിച്ചതല്ല എന്നുഞാൻ കരുതുന്നു. നാം നമ്മുടെ അധികസമയവും ഊർജ്ജവും (അങ്ങനെയുണ്ടെങ്കിൽ) അതില്ലാത്തവർക്കായിനൽകേണ്ടതാണ് എന്നുഞാൻ കരുതുന്നു.

ചുരുക്കിപ്പറഞ്ഞാൽ സുഖജീവിതത്തിന്റെ ഈ രണ്ടു പ്രവാചകരെയും ഞാൻ ഇഷ്ടപ്പെടുന്നില്ല. സമരമാണ്-എതിർക്കേണ്ടത് എതിർക്കുകയും ശരിയുടെ വഴികൾ കാണിക്കുകയും ചെയ്യുന്നതാണ്- ജീവിതം എന്നുകരുതുന്നു.

ലൗകികത: രമിക്കാം, അഭിരമിക്കരുത്. ആവശ്യത്തിൽ കവിഞ്ഞും കുറഞ്ഞും എടുക്കരുത്. ആവശ്യം എല്ലാവർക്കും ഒരുപോലെയല്ല എന്നത് അംഗീകരിക്കുന്നുവെങ്കിലും.

No comments: